തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതി പൂർണ്ണമായും നിലച്ചു. ഡിസംബർ 31ന് കാലാവധി കഴിഞ്ഞ പദ്ധതി പുതുക്കി ഉത്തരവിറക്കാൻ ധനവകുപ്പ് തയ്യാറാകാത്തതാണ് ചികിത്സാ പദ്ധതി നിർത്താൻ കാരണം.The Karunya Benevolent Fund treatment scheme has come to a complete standstill
ഇതോടെ ഡയാലിസിസ്, ചെലവേറിയ ശസ്ത്രക്രിയകൾ, അവയവമാറ്റ ശസ്ത്രക്രിയകൾ എന്നിവയ്ക്കൊക്കെയായി സർക്കാർ സഹായം തേടിയെത്തുന്ന രോഗികളുടെ ചികിത്സയും മുടങ്ങി.
കാരുണ്യ ബെനവലന്റ് ഫണ്ട് അഥവാ കെബിഎഫ് ചികിത്സാ പദ്ധതിയുടെ കാലാവധി ഡിസംബർ 31ന് തീരുകയാണെന്നും അടിയന്തരമായി പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ ആദ്യവാരം തന്നെ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ധനവകുപ്പിന് കത്ത് നൽകിയിരുന്നു.
എന്നാൽ ഫയൽ ഇപ്പോഴും ധനവകുപ്പിൽ ചുവപ്പുനാടയിൽ തന്നെയാണ്. പലവട്ടം ഓർമ്മിപ്പിച്ചിട്ടും പുതുക്കി ഇറക്കാൻ നടപടിയായില്ല. ധനവകുപ്പിന്റെ നടപടിയിൽ വെട്ടിൽ ആയത് പാവപ്പെട്ട രോഗികൾ.
ചെലവേറിയ ശസ്ത്രക്രിയകൾ, തുടർച്ചയായി ചെയ്യേണ്ട ഡയാലിസിസ്, വൻ തുക ചെലവാകുന്ന ശസ്ത്രക്രിയകൾ എന്നിവയ്ക്കൊക്കെ രോഗികൾ പണത്തിനായി നെട്ടോട്ടമോടുകയാണ്. പലർക്കും ചികിത്സ മുടങ്ങുകയും ചെയ്തു. ചിലർ കടം വാങ്ങി ചികിത്സ തുടരുന്നുണ്ട്.
ഒരു ദിവസം കുറഞ്ഞത് 10 പേരെങ്കിലും സഹായം തേടി ആശുപത്രികളിലെ കൗണ്ടറുകളിൽ എത്തുമ്പോൾ കൈ മലർത്തുകയാണ് ജീവനക്കാർ. കെബിഎഫ് വഴി നൽകുന്ന മരുന്നുകളുടെ വിതരണവും നിലച്ചു. പൂർണമായും കാരുണ്യ ലോട്ടറിയിൽ നിന്നുള്ള പണം ഉപയോഗിച്ച് ആയിരുന്നു പദ്ധതി നടത്തിപ്പ്.
എന്നാൽ ഈ പണം മറ്റുകാര്യങ്ങൾക്ക് കൂടി ചെലവാക്കി തുടങ്ങിയതോടെ കുടിശിക ഏറി. സ്വകാര്യ ആശുപത്രികൾക്കും സർക്കാർ ആശുപത്രികൾക്കും കെബിഎഫ് വഴി ചികിത്സ നൽകിയ വകയിൽ നൽകാനുള്ളത് 100 കോടിയിലധികം രൂപയാണ്.