കൊച്ചിയിൽ പിടിയിലായ സാബിത്ത് നാസർ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. ഇയാളുടെ ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തി. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു.sabit Nasser is the mastermind of the Organ Trafficking Gang kochi
കൂടുതല്‍ പേർ അവയവക്കടത്തില്‍ ഇരകളായിട്ടുണ്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയിട്ടുണ്ടെന്നും വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പണം വാങ്ങിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം മൊബൈല്‍ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണ്‍ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.
അതേസമയം അവയവക്കടത്ത് സംഘത്തിലെ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, സുഹൃത്ത് കൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയില്‍ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും.
കേസില്‍ പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ സാബിത്തിന് നാല് പാസ്‌പോർട്ടുകള്‍ ഉണ്ടായിരുന്നു എന്നും തൃശ്ശൂർ കേന്ദ്രീകരിച്ച് ഇയാള്‍ക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട് എന്നും പൊലീസ് കണ്ടെത്തി.
സാബിത്തിന്റെ കൂട്ടാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാജ്യം വ്യാപകമായി അന്വേഷണം വേണ്ട കേസ് ആയതിനാൽ കേന്ദ്ര ഏജൻസികൾ എത്താനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.