രാജ്യത്തു യുവാക്കൾക്കിടയിൽ പെട്ടന്ന് ഉണ്ടാകുന്ന മരണ നിരക്ക് വർധിക്കുന്നത് കാരണം കോവിഡ് വാക്സിനേഷൻ അല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനം വ്യക്തമാക്കി. കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണ് യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് എന്ന പ്രചാരണം ശക്തമാകുന്ന പശ്ചാത്തലത്തിൽ ആണ് ഐസിഎംആറിന്റെ പഠനറിപ്പോർട്ട് പുറത്തുവന്നത്.
Rising death rates among young people; the covid vaccine is not the reason
ജീവിതശൈലിയിൽ വന്ന മാറ്റമാണ് ഇതിനു പ്രധാന കാരണമെന്നും പഠനം അടിവരയിടുന്നുണ്ട്. മാത്രമല്ല, കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരിൽ ഇത്തരം മരണസാധ്യത കുറയ്ക്കുമെന്നും ഐസിഎംആർ പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ 47 ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ പഠനം. അറിയപ്പെടാത്ത രോഗങ്ങൾ ഇല്ലാത്തവരും എന്നാൽ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയിൽ പ്രായമുള്ളവരെ സംബന്ധിച്ചായിരുന്നു പഠനം. പഠനത്തിനു വിധേയമാക്കിയത് ഇത്തരത്തിലുള്ള 729 കേസുകളാണ്.
പഠനം അനുസരിച്ച് രണ്ടു ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പറയുന്നത്. ഒരു ഡോസ് എടുത്തവർക്കും സാധ്യത കുറയുമെങ്കിലും ഇത്രയും ഫലമുണ്ടാകില്ല.