ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. Rahul Gandhi displayed Lord Shiva’s picture in Parliament
‘ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തില്‍ ഭരണപക്ഷം ബഹളം വച്ചു.
ഇതോടെ രാഹുവിൻറെ പ്രസംഗത്തിൽ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുലും മറുപടി നൽകി.
ഇതോടെ രാഹുൽ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു. രാഹുൽ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കർ ഓം ബിർളയും പറഞ്ഞു.
രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
‘രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾ ബിജെപിയുടെ ആശയങ്ങൾ പ്രതിരോധിച്ചു, ഭരണഘടനയ്ക്കെതിരായ അക്രമത്തെ ചെറുത്തു. ഇപ്പോഴും ഇത്തരം ആശയങ്ങളെ എതിർത്ത പലരും ജയിലിലാണ്, ചിലർ പുറത്തിറങ്ങി.
ജനങ്ങളും ഞാനും ആക്രമിക്കപ്പെട്ടു. സർക്കാറിന്റെ ഉത്തരവ് പ്രകാരവും, പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരവുമാണ് ഞാൻ ആക്രമിക്കപ്പെട്ടത്. തന്റെ പാർലമെന്റ് അംഗത്വം പോലും റദ്ദാക്കപ്പെട്ടു,55 മണിക്കൂർ ഇഡി എന്നെ ചോദ്യം ചെയ്തു, അത് ഞാന് ആസ്വദിച്ചു.
പ്രസംഗത്തിൽ ശിവന്റെ ചിത്രം രാഹുൽ ഉയർത്തിക്കാട്ടി. ഇതോടെ സ്പീക്കർ ഇടപെട്ടു. ചിത്രം കാണിക്കാനാകില്ലേയെന്ന് രാഹുൽ ചോദിച്ചു. നേരിടുന്ന ഒന്നിനെയും ഭയക്കരുത് എന്നാണ് ശിവന്റെ ചിത്രം നല്കുന്ന സന്ദേശം.
ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു.
ശിവനൊപ്പമുള്ള ത്രിശൂലം സമാധാനത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് ശിവന്റെ പിറകിലാണ് ത്രിശൂലമുള്ളത്. അഹിംസയുടെ പ്രതീകം കൂടിയാണ് ശിവൻറെ ചിത്രത്തിലുള്ളത്. ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. അധികാരത്തേക്കാൾ ശക്തിയുണ്ട് ഇതിന്.
പ്രസംഗത്തിൽ ദൈവവുമായി നേരിട്ട് ബന്ധമുള്ള പ്രധാനമന്ത്രിണെന്നും മോദിയെ പരിഹസിച്ചു. ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയെന്ന് മോദി പറഞ്ഞു. ഇതിനെക്കാൾ അജ്ഞതയുണ്ടോ ? ഈ രാജ്യം അഹിംസയുടേതാണ്, ഭയത്തിന്റെയല്ല. ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ സദാസമയവും വെറുപ്പ് പറയുന്നു.
നിങ്ങൾ ഹിന്ദുവല്ലെന്നും സത്യത്തിനൊപ്പമുള്ളവരാണ് ഹിന്ദുവെന്നും മോദിയോടും ബിജെപിയോടും രാഹുൽ പറഞ്ഞു. നരേന്ദ്രമോദി ഹിന്ദു സമാജം മുഴുവനല്ല. ബിജെപിയും ആർഎസ്എസും മുഴുവൻ ഹിന്ദു സമാജമല്ല.
ഈ രാജ്യത്ത് എത്രത്തോളം ഭയം നിങ്ങൾ നിറച്ചു. അയോധ്യയിൽ ക്ഷേത്ര ഉദ്ഘാടനം നടക്കുമ്പോൾ അംബാനിയും അദാനിയുമുണ്ട്. എന്നാൽ അയോധ്യവാസികൾ ഉണ്ടായിരുന്നില്ല.
ഉദ്ഘാടന ദിവസം അവിടുത്തെ സാധാരണക്കാരെയും കൃഷിക്കാരെയും അടുത്തേക്ക് പോലും പോകാനനുവദിച്ചില്ല. മോദി അയോധ്യയിൽ മത്സരിക്കണോയെന്ന് രണ്ട് തവണ പരിശോധിച്ചു. സർവേ നടത്തിയവർ വേണ്ടെന്ന് പറഞ്ഞു. അതിന് ശേഷമാണ് വാരാണസിയിൽ മത്സരിച്ച് രക്ഷപ്പെട്ടത്-രാഹുല്‍ പറഞ്ഞു.
അഗ്നിവീറുകള്‍ സര്‍ക്കാരിനെ സംബന്ധിച്ച് ആവശ്യം കഴിയുമ്പോള്‍ ദൂരേക്ക് എറിയുന്ന തൊഴിലാളികള്‍ ആണെന്നും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കത്തുന്ന മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയില്ല. ബിജെപിയുടെ രാഷ്ട്രീയമാണ് മണിപ്പൂരില്‍ കത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധി രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയും അപമാനിച്ചെന്നും ഹിന്ദുക്കള്‍ അക്രമകാരികളാണെന്ന് പരാമര്‍ശം ഗുരുതരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.