കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡന കേസില്‍ കസ്റ്റഡിയിലെടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു. വീട്ടുകാർക്കൊപ്പം പോകാൻ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് വിമാനത്താവളത്തിലേക്ക് തിരിച്ചുകൊണ്ടുവിട്ടത്. തുടർന്ന് യുവതി ഡല്‍ഹിയിലേക്ക് മടങ്ങി.panthirankavu domestic violence complainant went back to delhi
ഡല്‍ഹിയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി കൊച്ചിയിലെത്തി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകുകയും വീട്ടുകാരുടെകൂടെ പോവാൻ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് മിസ്സിങ് കേസ് അവസാനിപ്പിച്ചത്.
അതേസമയം താൻ സുരക്ഷിതയാണെന്നും പെണ്‍കുട്ടി മജിസ്ട്രേറ്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വീട്ടില്‍നിന്ന് ജോലിക്കെന്നുപറഞ്ഞ് പോയ മകളെ കാണാനില്ലെന്നുകാണിച്ച് പിതാവ് വടക്കേക്കര പോലീസില്‍ പരാതിനല്‍കിയത്.
ഇതില്‍ അന്വേഷണം നടത്തിയ പോലീസ്, ഡല്‍ഹിയിലുള്ള പെണ്‍കുട്ടിയോട് സംസാരിക്കുകയും കൊച്ചിയില്‍ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടി അവസാനം പുറത്തുവിട്ട യൂട്യൂബ് വീഡിയോയും അമ്മയുമായി ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളും ഉപയോഗിച്ചാണ് അവർ ഡല്‍ഹിയില്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ ഡല്‍ഹിയില്‍നിന്ന് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കുകയും ആയിരുന്നു. ഇവിടേയ്ക്ക് കുട്ടിയുടെ പിതാവും സഹോദരനും എത്തിയിരുന്നു.
എന്നാല്‍, തനിക്ക് വീട്ടുകാരോടൊപ്പം പോകാൻ താത്പര്യമില്ലെന്നും വീട്ടില്‍ നില്‍ക്കുന്നതിനേക്കാള്‍ സുരക്ഷിതയാണെന്നും മജിസ്ട്രേറ്റിനെ അറിയിച്ച പെണ്‍കുട്ടി, ഡല്‍ഹയിലേക്ക് മടങ്ങിപ്പോകാനാണ് ആഗ്രഹമെന്നും പറഞ്ഞു. കാണാനില്ലെന്ന പരാതിയില്‍ കഴമ്ബില്ലെന്നും താൻ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും യുവതി മൊഴിനല്‍കി. തുടർന്ന് പോലീസ് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ച പെണ്‍കുട്ടി തിരിച്ച് ഡല്‍ഹിയിലേക്ക് പോകുകയുംചെയ്തു.
അതേസമയം, പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കും. ഗാർഹിക പീഡനക്കേസില്‍ അന്വേഷണം പൂർത്തിയായെന്നും ഒരാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു.