ന്യൂഡല്‍ഹി: യു.പി.എസ്.സി 2023 സിവില്‍ സർവിസ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് 50ലേറെ മുസ്‌ലിം ഉദ്യോഗാർഥികള്‍.More than 50 Muslim Candidates in Civil Service Rank List
ആദ്യ 10 റാങ്കില്‍ രണ്ട് പേർ ഉള്‍പ്പെട്ടു. ആകെ 1016 പേരുടെ റാങ്ക് പട്ടികയാണ് യു.പി.എസ്.സി ഇത്തവണ പ്രസിദ്ധീകരിച്ചത്. 125ലേറെ മുസ്‌ലിം വിഭാഗക്കാരായ ഉദ്യോഗാർഥികളാണ് അവസാനവട്ട അഭിമുഖത്തിനുണ്ടായിരുന്നത്.
ഇതില്‍ 51 പേർ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം 933 പേർ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ 30 പേർ മുസ്‌ലിംകളായിരുന്നു. 2021ല്‍ 685 പേരുടെ പട്ടികയില്‍ 21 പേർ മാത്രമായിരുന്നു മുസ്‌ലിം വിഭാഗക്കാർ. 2020ല്‍ ഇത് 31 ആയിരുന്നു.
ഇന്ന് പ്രസിദ്ധീകരിച്ച സിവില്‍ സർവിസ് റാങ്ക് പട്ടികയില്‍ ലഖ്നോ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടും ഡി. അനന്യ റെഡ്ഡി മൂന്നും റാങ്ക് നേടി.
ഇത്തവണ ജനറല്‍ വിഭാഗത്തില്‍ 347 പേർക്കും ഒ.ബി.സി വിഭാഗത്തില്‍ 303 പേർക്കും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ (ഇ.ഡബ്ല്യു.എസ്) 115 പേർക്കും എസ്.സി വിഭാഗത്തില്‍ 165 പേർക്കും എസ്.ടി വിഭാഗത്തില്‍ 86 പേർക്കുമാണ് റാങ്ക് ശിപാർശ നല്‍കിയത്.
ഇതില്‍ 180 പേരെ ഐ.എ.എസിനും 37 പേരെ ഐ.എഫ്.എസിനും 200 പേരെ ഐ.പി.എസിനും ശിപാർശ ചെയ്തിട്ടുണ്ട്.