ചെന്നൈ: തന്റെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നല്കുന്നില്ലെന്ന് പറഞ്ഞ് ചെന്നൈയിൽ ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്.
അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊതവല്‍ ചാവടിയിലെ വീരഭദ്ര സ്വാമി ക്ഷേത്രത്തിന് നേരെയാണ് അക്രമമുണ്ടായത്.
ഇന്നാണ് സംഭവം. ക്ഷേത്രത്തിന് സമീപം കച്ചവടം നടത്തിയിരുന്ന 33കാരനായ മുരളീകൃഷ്ണനാണ് ബോംബെറിഞ്ഞതെന്നും അക്രമം നടത്തിയ ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സംഭവ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നു. വര്‍ഷങ്ങളായി പ്രാര്‍ത്ഥിക്കുന്നെങ്കിലും തന്റെ ജീവിതത്തില്‍ നല്ലതൊന്നും സംഭവിക്കുന്നില്ലെന്നും അതാണ് ബോംബ് എറിയാൻ കാരണമെന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ക്ഷേത്രത്തിൽ കുപ്പി പോലൊരു വസ്തുവുമായി കയറി വന്ന ഇയാൾ ലൈറ്റർ കൊണ്ട് അത് കത്തിച്ച് പ്രതിഷ്ഠക്ക് നേരെ എറിയുകയായിരുന്നു എന്ന് ക്ഷേത്ര പുരോഹിതൻ പറഞ്ഞു.
‘ഞങ്ങൾ പുറത്തിരിക്കുകയായിരുന്നു. അപ്പോൾ വള്ളിചെരുപ്പ് ധരിച്ച് ഒരാൾ അകത്ത് കയറുകയും ഗർഭഗൃഹത്തിന് സമീപം ചെന്ന് ദൈവം അയാളുടെ പ്രാർത്ഥന കേൾക്കുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു.
എന്നിട്ട് അയാൾ കുപ്പിയെറിഞ്ഞു. ഞങ്ങൾ പ്രതിഷ്ഠക്ക് സമീപം അല്ലാതിരുന്നത് കൊണ്ട് പരിക്ക് പറ്റിയില്ല. ദൈവത്തിനർപ്പിച്ച പൂക്കൾ കരിഞ്ഞുപോയി. അപ്പോൾ അവിടെ ഞങ്ങൾ നാല് പേരുണ്ടായിരുന്നു. ശബ്ദം കെട്ട് ഓടി വന്ന എല്ലാവരും തീയണക്കാൻ വെള്ളമൊഴിക്കാൻ തുടങ്ങി,’ പുരോഹിതൻ പറഞ്ഞു.
സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മുരളി കൃഷ്ണനെതിരെ സ്ഫോടക വസ്തു ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.