കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പദ്മകുമാറും കുടുംബവും കൂടുതൽ കുട്ടികളെ ലക്ഷ്യംവെച്ചിരുന്നെന്ന് പൊലീസ്. വിവിധ സ്ഥലങ്ങളിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന കുട്ടികളെ ഇവർ സ്ഥിരമായി നിരീക്ഷിച്ചിരുന്നെന്നും അവരുടെ വിവരങ്ങൾ ഒരു നോട്ടുബുക്കിൽ കുറിച്ചുവെച്ചിരുന്നു എന്നുമാണ് പൊലീസ് വെളിപ്പെടുത്തുന്നത്. kollam kidnapping plot uncovered suspects tracked more children notebook seizes
ഈ നോട്ട്ബുക്ക് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.
കുട്ടികള്‍ ഏതൊക്കെ സമയത്താണ് പോകുന്നത്, എവിടേക്കാണ് പോകുന്നത്, എങ്ങനെയൊക്കെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികള്‍ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളില്‍ പ്രതികള്‍ സ്ഥിരമായി നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ക്കായും പരിശോധന നടത്തും.
അതേസമയം ഇവര്‍ മൊഴി നല്‍കിയിരുന്നതുപോലെ, സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണോ കുറ്റകൃത്യം ചെയ്തതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചിരുത്തിയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്.
ഒന്നാംപ്രതി പത്മകുമാറിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന റൂറല്‍ ക്രൈംബ്രാഞ്ച് സംഘം.