തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.heavy rain in kerala today
കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും; പാലക്കാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും മണിക്കൂറുകളില്‍ കൊല്ലം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മഴ ശക്തമാകും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാണ്. എറണാകുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എല്‍ദോസ് ആണ് മരിച്ചത്.
വാഹനങ്ങള്‍ കുടുങ്ങി. ആലുവ – ഇടപ്പള്ളി റോഡിലും സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നഗരത്തില്‍ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് രാവിലെ തന്നെയുണ്ടാകുന്നത്.
കാക്കനാട് ഇൻഫോ പാർക്കില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കാനകള്‍ വൃത്തിയാക്കാത്തതിനാല്‍ പലയിടത്തും വെള്ളം ഒഴുകിപ്പോകുന്നില്ല. നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. കനത്ത മഴ രാവിലെ ഏഴ് മണിക്ക് തുടങ്ങിയതാണ്. വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരത്തും പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ചുറ്റുമതില്‍ തകർന്നു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.
മഴ ശക്തമായി വെളളം ഉയർന്നതോടെ അരുവിക്കര ഡാമിൻ്റെ ഷട്ടറുകള്‍ നിലവില്‍ 90 സെ.മീ ഉയർത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ രാവിലെ 11: 30 ന് ഇനിയും ഉയർത്തുമെന്നും പരിസരവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു
ആലപ്പുഴയില്‍ ഇന്നലെ മഴയില്‍ വിവിധ താലൂക്കുകളിലായി ഇരുന്നൂറിലധികം വീടുകളില്‍ വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസം രണ്ട് വീടുകള്‍ ഭാഗികമായി തകർന്നിരുന്നു. ദുരിതാശ്വാസ ക്യാമ്ബുകള്‍ തുടങ്ങി.
ഇത്തവണ സംസ്ഥാനത്ത് കാലവർഷം (ജൂണ്‍ – സെപ്തംബർ ) സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം സാധാരണയിലും കൂടുതലായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് 106% മഴ അധികം ലഭിക്കുമെന്നാണു പ്രവചനം. ജൂലൈ–സെപ്റ്റംബർ മാസങ്ങളിലായിരിക്കും അധികമഴ പെയ്യുക. സംസ്ഥാനത്ത് 5 ദിവസത്തിനകം കാലവർഷം എത്തുമെന്നും അറിയിച്ചു.
പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍
- പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
- താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത.
- മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
- വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാദ്ധ്യത.
- ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത.
- ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
- അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക