കൊച്ചി: ആലുവയില്‍ ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് മകള്‍ക്ക് അച്ഛന്‍ വിഷം കൊടുത്ത സംഭവത്തില്‍ പതാനാലുകാരി മരിച്ചു.
ആലുവ കരുമാലൂര്‍ സ്വദേശിനിയായ ഒൻപതാംക്ലാസുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്. ഇതരമതസ്ഥനായ സഹപാഠിയുമായി കുട്ടി പ്രണയത്തിലായിരുന്നു. പിതാവ് വിലക്കിയിട്ടും ബന്ധം തുടര്‍ന്നതാണ് ക്രൂരമായ സംഭവത്തിന് കാരണമായത്.
പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് കുട്ടിയുടെ വായില്‍ കളനാശിനി ഒഴിക്കുകയായിരുന്നു.
സഹപാഠിയുമായി പെണ്‍കുട്ടിയുടെ ബന്ധം ഒരുമാസം മുൻപ് പിതാവ് വിലക്കിയിരുന്നു. പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും മൊബൈലും പിടിച്ചെടുത്തു. ഇതിന്റെ പേരില്‍ കഴിഞ്ഞ ബുധനാഴ്‌ച വീട്ടില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിന് പുറത്താക്കിയശേഷം പിതാവ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു.
കമ്ബിവടികൊണ്ട് കൈയിലും കാലിലും അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ പുറത്തുപോയി. ഈ സമയം മാതാവ് വീട്ടില്‍ കയറി നോക്കിയപ്പോഴാണ് കുട്ടിയുടെ വായില്‍ വിഷമൊഴിച്ചതായി കണ്ടത്. അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ മര്‍ദ്ദിച്ചതായും വായില്‍ ബലമായി പിതാവ് വിഷം ഒഴിച്ചതായും കുട്ടി ചികിത്സയിലിരിക്കെ പൊലീസിന് മൊഴി നല്‍കി.
സംഭവുമായി ബന്ധപ്പെട്ട് പ്രതി കരുമാലൂര്‍ സ്വദേശി അബീസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.