കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സിപിഎമ്മിന് ഒഴിയാബാധയായിരിക്കുകയാണ്. കരുവന്നൂർ സഹകരണ ബാങ്കിലെ പാർട്ടിയുടെ നിക്ഷേപം കണ്ടുകെട്ടിയതോടെ സിപിഐഎം വീണ്ടും പ്രതിരോധത്തിലുമായി. CPIM again on defense in Karuvannur Cooperative Bank fraud case
തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ വരെ കാരണമായി വിലയിരുത്തപ്പെടുന്നതും കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് കേസാണ്. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടേതടക്കം എട്ട് ബാങ്ക് അക്കൗണ്ടുകളിലെ 73 ലക്ഷം രൂപയുടെ സ്വത്ത് വകകളാണ് ഇഡി കണ്ടുകെട്ടിയത്.
തട്ടിപ്പിൽ നേരത്തെ നേതാക്കളും ജീവനക്കാരുമാണ് പിടിയിലായിരുന്നത്. ഇപ്പോൾ പാർട്ടി തന്നെ പ്രതിസ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. എന്നാല്‍ അക്കൗണ്ട് മരവിപ്പിച്ചതിനെപ്പറ്റിയും നിക്ഷേപം കണ്ടുകെട്ടിയതിനെ കുറിച്ചും ഒന്നുമറിയില്ലെന്നാണ് തൃശൂർ ജില്ലാ നേതൃത്വത്തിൻെറ പ്രതികരണം.
കേസില്‍ മുതിർന്ന സിപിഎം നേതാവ് എം എം വർഗീസ് പ്രതിയാകും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക. അടുത്തഘട്ടമാണ് കുറ്റപത്രത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പേരുള്‍പ്പെടുത്തുക.
കള്ളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാർട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തല്‍. കരിവണ്ണൂരിലെ കള്ളപ്പണ ഇടപാടില്‍ പാർട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നും ആരോപിക്കുന്നു. എം എം വർഗീസിന്റെ പേരിലുള്ള പെറുത്തുശേരിയിലെ ഭൂമി കണ്ടു കെട്ടിയിരുന്നു. സിപിഎമ്മിന്റെ 8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
എം വര്‍ഗീസിന്റെ പേരിലുള്ള, 29.29 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടിയവയുടെ പട്ടികയിൽ ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് എംഎം വർഗീസിന്റെ പ്രതികരണം. ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് എംഎം വർഗീസ് പ്രതികരിച്ചു.ലോക്കല്‍ കമ്മറ്റി സ്ഥലം സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. എന്താണ് നടക്കുന്നത് എന്നറിയില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്.
പറയുന്ന വാർത്ത ശരിയാണെങ്കില്‍ പാർട്ടിയെ വേട്ടയാടുകയാണെന്നും വർഗീസ് പ്രതികരിച്ചു. തന്റെയോ പാർട്ടിയുടെയോ സ്വത്തുമരവിപ്പിച്ചതായി ഒരു വിവരവും ലഭിച്ചിട്ടില്ല.
ഇ ഡിയുടെ ഔദ്യോഗിക വിവരം ലഭിച്ചതിനുശേഷം പ്രതികരണമെന്നും എം എം വർഗീസ് പറഞ്ഞു. അതിനിടെ കരുവന്നൂരിലെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കണ്ടുകെട്ടിയതില്‍ അധികവും ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്.
സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന 70 ലക്ഷത്തിലധികം രൂപയും മരവിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇഡിയുടെ നടപടി.
ഇഡി നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണ് സിപിഎം സെക്രട്ടറി ഗോവിന്ദനും പ്രതികരിച്ചത്. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വിശദീകരിച്ചു.
കരുവന്നൂർ കള്ളപ്പണ ഇടപാടില്‍ സിപെഎം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ അറിലും ഇടപാടില്‍ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്വത്തുക്കള്‍കൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്‌സ്‌മെന്റ് കടന്നത്.
കരുവന്നൂർ ബാങ്കില്‍ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ കേസില്‍ സിപിഎമ്മിനെ പ്രതിയാക്കുന്നതും സ്വത്ത് കണ്ടുകെട്ടുന്നതും ആദ്യമായാണ്. ഇത് ഉള്‍പ്പെടെ പത്തു പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്.
പൊറത്തിശേരിയിലെ വസ്തു സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്. ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ എം.എം. വർഗീസിന്റെ പേരില്‍ രജിസ്റ്റർ ചെയ്തതാണ്. സെന്റിന് പത്തുലക്ഷം രൂപയ്ക്കാണ് രജിസ്റ്റർചെയ്തിരുന്നത്.
യഥാർത്ഥ വില ഇതിലും കൂടുതലെന്നാണ് സൂചന. എട്ട് അക്കൗണ്ടുകളിലെ തുക കണ്ടുകെട്ടി. രണ്ടെണ്ണം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള സ്ഥിരനിക്ഷേപമാണ്. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റികളുടേതാണ് മറ്റ് അക്കൗണ്ടുകള്‍.
സിപിഎം സംസ്ഥാന നേതൃത്വം അടക്കം അറിഞ്ഞാണ് വായ്പാത്തട്ടിപ്പ് നടത്തിയതെന്ന് ഇ.ഡി കൊച്ചിയിലെ കള്ളപ്പണ വിനിമയ നിരോധനനിയമം കൈകാര്യം ചെയ്യുന്ന കോടതിയെ അറിയിച്ചിരുന്നു.
കേന്ദ്ര ഏജൻസി വേട്ടയാടുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് സിപിഐഎം നടത്തിയ പ്രചരണം. എന്നാല്‍ ജനങ്ങൾ ആ ന്യായീകരണം തളളി എന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.