കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ കേരളം വലിയ രാഷ്ട്രീയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി ജോർജ് കുരൃന്റെ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വലിയ സന്ദേശം കേരളത്തിനു നല്‍കുന്നതാണ് ഈ തെരഞ്ഞെടുപ്പ്.
കേരളത്തില്‍ അടുത്ത 50 വര്‍ഷത്തേക്ക് വരുന്ന മാറ്റത്തിൻ്റെ സൂചനയാണ് നല്‍കുന്നത്. പ്രബലമായ രണ്ടു മുന്നണികളുടെയും പോരാട്ടത്തിനിടെ 20 ശതമാനത്തിലധികം വോട്ടു സമാഹരിച്ചത് വലിയ മാറ്റത്തിന്റെ തുടക്കം. കേരളത്തിലെ പല പ്രമുഖ നേതാക്കളുടെയും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള വരുടെ ബുത്തുകളിൽ എൻഡിഎ മുന്നേറി. ആശയപരമായ മാറ്റമാണ് കേരളത്തില്‍ സംഭവിക്കുന്നത്. അത് അതിവേഗമാണ്.മണിപ്പൂരിലേത് വര്‍ഗീയ കലാപമല്ല ഗോത്രങ്ങള്‍ തമ്മിലുളള പോരാട്ടമായിരുന്നുവെന്ന് കേരളത്തിലെ രണ്ടു ക്രൈസ്തവ സഭകള്‍ നിലപാട് അടുത്തയിടെ സ്വീകരിച്ചു. അതിനെ സ്വാഗതം ചെയ്യുന്നു.
ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായപ്പോള്‍ പലരും അത്ഭുതപ്പെട്ടു. താഴേ തട്ടിൽ സാധാരണ പ്രവര്‍ത്തകനായി തുടങ്ങിയ ജോര്‍ജ് കുര്യനെ ഉയർത്തി മോദിയൊടൊപ്പം കേന്ദ്രമന്ത്രിസഭയിലെത്തിച്ചു. അതാണ് ബിജെപി.കെപിഎസ് മിനി ഹാളിൽ നടന്ന യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ അധ്യക്ഷനായിരുന്നു.ജില്ലാ പ്രസിഡന്റ് കേന്ദ്ര മന്ത്രിയെ ഷാൾ അണിയിച് സ്വീകരിച്ചു.ജില്ലാ മണ്ഡലം മോർച്ച ഭാരവാഹികൾ പുഷ്പഹാരം അണിയിച്ചു. കേന്ദ്രമന്ത്രിക്ക് തിരുനക്കര തേവരുടെ ചിത്രം ആലേഖനം ചെയ്ത ഫലകം സമ്മാനിച്ചു.സാമൂഹിക സാംസ്കാരിക നേതാക്കളും ആത്മീയ ആചാര്യന്മാരും ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മന്ത്രിക്ക് ആശംസകൾ അർപ്പിച്ചു.സ്വീകരണത്തിനു ശേഷം കേന്ദ്രമന്ത്രി ജോർജ് കുര്യൻ മറുപടി പ്രസംഗം നടത്തി.