ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യദുരത്തിൽ25 പേർ മരിച്ചതായി ജില്ലാ കളക്ടർ എൻ പ്രശാന്ത് അറിയിച്ചു. മരിച്ചവരിൽ സ്ത്രീകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.74 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. 67 പുരുഷന്മാരും ആറ് സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും നിലവിൽ ചികിത്സയിലാണെന്ന് മന്ത്രി ഇ.വി.വേലു പറഞ്ഞു. കള്ളക്കുറിച്ചിയിലെ കരുണാപുരത്താണ് മാരകമായ അപകടം നടന്നത്. വിഷം കലർന്ന മദ്യം പാക്കറ്റുകളിലെത്തിച്ച വിതരണം ചെയ്ത മദ്യം കുടിച്ചാണ് ആളുകൾക്ക് അസുഖം വന്നത്. വയറിളക്കം, ഛർദ്ദി, വയറുവേദന, നേത്രരോഗം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ആളുകളെ പ്രവേശിപ്പിച്ചു. വ്യാജമദ്യം വിറ്റതിന് ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് 200 ലിറ്റർ മദ്യം പോലീസ് പിടിച്ചെടുത്തു. പരിശോധനയിൽ മെഥനോളിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു.കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഞെട്ടിപ്പിക്കുന്നതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. ദുരന്തം തടയുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ദുരന്തത്തെക്കുറിച്ച് പൊതുജനങ്ങൾ എന്തെങ്കിലും വിവരം അറിയിച്ചാൽ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.