കുവൈറ്റ്: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ട 10 മലയാളികളെ തിരിച്ചറിഞ്ഞു. തീപിടിത്തത്തിൽ മൊത്തം 49 പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. ഇതിൽ 41 മരണങ്ങളും സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവരിൽ 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ 50ലധികം പേരിൽ മൂപ്പതോളം പേര്‍ മലയാളികളാണ്. കെട്ടിടത്തിൽ ഉണ്ടായിരുന്നത് 195 പേരന്ന് പോലിസ് ഇതിൽ 146 പേർ സുരക്ഷിതരെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
ബുധനാഴ്ച പുലർച്ച നാലുമണിയോടെയാണ് മംഗഫിലെ ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തില്‍ തീപിടിച്ചത്. മലയാളിയുടെ തന്നെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജോലിക്കാരാണ്അപകടത്തിൽ പെട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ.
കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48), കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) , തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.