തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.Mysterious about the missing memory card in the bus where there was a dispute
കൂടുതൽ തെളിവുകൾക്കായി തർക്കമുണ്ടായ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോദിക്കാനുള്ള നീക്കവും വൃഥാവിലായിരിക്കുകയാണ്. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം.
മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ പ്രതികരിച്ചത്. കേസിലെ നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായതോടെ ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്.
ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിവിആർ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതിനുള്ളിൽ മെമ്മറി കാർഡില്ലെന്ന് വിശദ പരിശോധനയിൽ കണ്ടെത്തി.
മേയർ ആരോപിക്കുന്ന് പോലെ ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ അശ്ലീല ചേഷ്ട കാട്ടി എന്ന കാര്യത്തിൽ ഉള്‍പ്പെടെ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്.
മേയർ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്.
ക്യാമറകള്‍ പരിശോധിക്കാൻ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ ക്യാമറയുടെ ഡിവിആർ ലഭിച്ചു. എന്നാല്‍, ഡിവിആറില്‍ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോ എന്നും ആരെങ്കിലും മാറ്റിയതാണോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദു പറയുന്നത്. താൻ ബസോടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നതായും ഡ്രൈവർ യദു പറഞ്ഞു. ബസ് ഓടിക്കുമ്പോൾ റിക്കോർഡിങ് എന്ന് കാണിച്ചിരുന്നുവെന്ന് യദു പറയുന്നു.
ഇങ്ങനെയൊരു ക്യാമറയുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇനി ബസ് തന്നെ കാണാതാകുന്ന അവസ്ഥ വരും. ക്യാമറകൾ റിക്കോഡിങ്ങാണെന്നും താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവറുടെ മുന്നിലടക്കം 3 ക്യാമറകളാണു ബസിലുള്ളത്. എന്നാൽ മെമ്മറി കാർഡ് ഇല്ലാത്തതു കൊണ്ട് തന്നെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയില്ല.
അതിനിടെ മെമ്മറി കാർഡ് ഇല്ലാത്തതിൽ അന്വേഷണത്തിന് ഗാതഗതമന്ത്രി കെബി ഗണേശ് കുമാർ നിർദ്ദേശിച്ചു. കെ എസ് ആർ ടി സി സിഎംഡി ഇത് പരിശോധിക്കും.
സീബ്രാലൈനിന് കുറകെ ബസിട്ട് ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനുള്ള തെളിവ് പുറത്തു വന്നു കഴിഞ്ഞു. എന്നാൽ മറ്റൊന്നിനും തെളിവുമില്ല. തെളിവുണ്ടായിട്ടും മേയർക്കെതിരായ ആരോപണത്തിന് പൊലീസ് കേസെടുക്കുന്നില്ല. തെളിവില്ലാത്ത വാമൊഴി ആരോപണത്തിൽ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയും മൗനത്തിലാണ്. കെ എസ് ആർ ടി സി കേസും കൊടുത്തില്ല. ഇതിനൊപ്പമാണ് മെമ്മറി കാർഡ് മോഷണവും.
ഈ മെമ്മറി കാർഡ് നഷ്ടമായിട്ടും കെ എസ് ആർ ടി സി പൊലീസിനെ അറിയിച്ചതുമില്ല. ഇതിൽ ഗതാഗതമന്ത്രി പ്രതിഷേധത്തിലാണ്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
തമ്പാനൂരിൽ നാല് സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് സിസിടിവി ക്യാമറയും മെമ്മറി കാർഡുമുണ്ട്. ഇതിൽ ഒന്നിൽ മാത്രമാണ് മെമ്മറി കാർഡ് ഇല്ലാത്തത്. ഇത് വിവാദ ബസിലും.
പാളയം സാഫല്യം കോംപ്ലക്‌സിനു സമീപം മേയറുടെ കാർ സീബ്രാ ലൈനിനു കുറുകെയിട്ട് ബസ് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങളും പട്ടം മുതൽ വിവിധ ഭാഗങ്ങളിൽ ബസിനെ കാർ ചേസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.
വിവാദം തുടങ്ങിയപ്പോൾ തന്നെ സിസിടിവി ഇല്ലെന്ന തരത്തിലായിരുന്നു കെ എസ് ആർ ടി സിയിൽ നിന്ന് വന്ന അനൗദ്യോഗിക പ്രതികരണം. ബസിൽ നിന്നും ചില ഉപകരണങ്ങൾ പൊലീസ് എടുത്തിട്ടുണ്ട്.
ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിൽ നിന്നും മെമ്മറി കാർഡ് ഊരിയെടുത്ത സമയം കണ്ടെത്താനാകും. എങ്കിലും മെമ്മറി കാർഡ് പോയത് ഈ കേസിനെ ബാധിക്കും. കെ എസ് ആർ ടി സിയും സിസിടിവിയിൽ വിശദീകരണം നൽകുന്നില്ല.
സിസിടിവി മെമ്മറി കാർഡ് കളവ് പോയതാണെങ്കിൽ കെ എസ് ആർ ടി സിക്ക് പൊലീസിൽ പരാതി നൽകാമായിരുന്നിട്ടും അതുണ്ടായിട്ടില്ല. പാളയത്ത് നിന്നു തന്നെ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിരുന്നു.
അതിന് ശേഷം മറ്റാരോ ആണ് ബസ് സ്റ്റാൻഡിൽ എത്തിച്ചത്. ഏതായാലും പാളയത്ത് വച്ച് ആ മെമ്മറി കാർഡ് ആരെങ്കിലും ഊരിമാറ്റാൻ സാധ്യതയില്ല. സംഭവങ്ങൾ ബസിലെ ഒരാൾ മൊബൈലിൽ പകർത്തിയിരുന്നു. ഇയാളോട് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ മേയർ ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു.
ബസിനള്ളിൽ കയറി ആരോ യാത്രക്കാരെ ഇറക്കി വിട്ടുവെന്നും ആരോപണമുണ്ട്. ഈ തെളിവുകൾ ഉള്‍പ്പെടെ ആ സിസിടിവി ക്യാമറയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാമെങ്കിലും കേസിന്‍റെ പോക്കനുസരിച്ച് ആ ദൃശ്യങ്ങള്‍ എന്നും അദൃശ്യമായിത്തന്നെ അവശേഷിക്കുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
അതേസമയം മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കന്റോൺമെന്റ് പൊലീസിന് പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകിയത്.
കേസ് എടുത്തില്ലെങ്കിലും മേയർക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവർത്തിക്കുന്നത്. അതിനിടെ ബസ് സർവീസ് തടഞ്ഞ മേയർക്കും എംഎൽഎക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കെ എസ് യു പരാതി നൽകിയിരുന്നു.
നടുറോഡിൽ ബസ്സിന് മുന്നിൽ മേയറുടെ കാർ കുറുകെ നിർത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്ന പശ്ചാത്തലത്തിൽ, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷവും ശക്തമായി ഉയർത്തിയിരുന്നു.