കോട്ടയം: ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്സുകളുടെ പൊരിഞ്ഞ പോരാട്ടം ശ്രദ്ധേയമാകും. മാണി വിഭാഗം യുഡിഎഫ് വിട്ടതിന് ശേഷം ആദ്യമാണ് ഇത്തരമൊരു പോരാട്ടത്തിന് കോട്ടയം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. The battle of Kerala Congress in Kottayam in the Lok Sabha elections
യുഡിഎഫിലെ കേരള കോണ്‍ഗ്രസ്സിന്‍റെ സിറ്റിങ് സീറ്റ് ആയതിനാലും മാണി വിഭാഗം പോയതിനാല്‍ ജോസഫിന് തന്നെ കോട്ടയം സീറ്റ് കൊടുക്കേണ്ടിവന്നു. എല്‍ഡിഎഫില്‍ തോമസ് ചാഴികാടന്‍ സിറ്റിങ് എം പി ആയതിനാല്‍ ഇത്തവണയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് തന്നെ സീറ്റ് കൊടുക്കേണ്ടി വന്നു.
അങ്ങനെ കോട്ടയത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് (ജോസഫ്) ൻ്റെ ഫ്രാൻസിസ് ജോർജിനെ കൂടി ഇന്ന് പ്രഖ്യാപിച്ചതോടെ ഇലക്ഷന്‍ പ്രഖ്യാപനത്തിന് മുന്‍പെ കേരളാ കോണ്‍ഗ്രസ്സുകള്‍ പോരാട്ടത്തിന് തയ്യാറെടുത്തു കഴിഞ്ഞു.
കേരള കോൺഗ്രസ് ചെയർമാൻ പി. ജെ ജോസഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 1999 ലും 2004 ലും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും മുമ്പ് ഫ്രാൻസിന് ജോർജ് വിജയിച്ചിട്ടുണ്ട്.
പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിന് കോട്ടയം സീറ്റ് നല്‍കുമ്ബോള്‍ ജയസാധ്യത കൂടുതലുള്ള ആള്‍ സ്ഥാനാർത്ഥിയാകണം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. കേരളാ കോണ്‍ഗ്രസ് നേതാക്കളില്‍ ഫ്രാന്‍സിസ് ജോര്‍ജിന് മണ്ഡലത്തില്‍ പൊതുസ്വീകാര്യതയുണ്ടെന്ന കോണ്‍ഗ്രസ് വിലയിരുത്തല്‍ പി ജെ ജോസഫിനോട് മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചിരുന്നു.
മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ സഭകളുടെ പിന്തുണയുള്ളതും ഫ്രാന്‍സിസ് ജോര്‍ജിന് സ്ഥാനാർത്ഥിത്വത്തിനുള്ള അനുകൂല ഘടകമായി. പ്രഖ്യാപനത്തിന് മുമ്ബ് തന്നെ കോട്ടയം മണ്ഡലത്തില്‍ ഫ്രാൻസിസ് ജോർജിന്റെ സജീവ സാന്നിധ്യം ഉണ്ട്. ഫ്രാൻസിസ് ജോർജ് രണ്ടുതവണ എംപിയായിട്ടുണ്ട്
കേരള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ നേരിട്ടുള്ള പോരാട്ടമെന്നതും ഇനി കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കും.കേരളത്തിൽ ആദ്യം ജയിക്കുന്ന സീറ്റായിട്ടാണ് കോട്ടയത്തെ യുഡിഎഫ് വിലയിരുത്തുന്നത്.
കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ. മാണിക്കൊപ്പം ഇദ്ദേഹം ഇടതുമുന്നണിയുടെ ഭാഗമായി.
ഇത്തവണ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തോമസ് ചാഴികാടൻ ആരംഭിച്ചിരുന്നു. ഇത് മുന്നിൽക്കണ്ടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കി പ്രഖ്യാപനം നടത്തിയത്.
കേരള കോൺഗ്രസ് (എം) പ്രതിനിധി തോമസ് ചാഴിക്കാടനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുന്‍പെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്‍ ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്കും തുടക്കമായി.
കെ എം മാണിയുടെ കല്ലറയില്‍ പൂക്കളർപ്പിച്ചാണ് തോമസ് ചാഴികാടൻ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഏതു പ്രതിസന്ധിയേയും മറികടക്കാൻ കെ എം മാണി പകർന്ന ഊർജ്ജം എന്നും സഹായിച്ചിരുന്നുവെന്നും തോമസ് ചാഴികാടൻ ഓർമിച്ചു.
ലോക്സഭാ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം തോമസ് ചാഴികാടൻ പാർട്ടി ചെയർമാൻ ജോസ് കെ മാണിക്കൊപ്പമാണ് കെ എം മാണിയുടെ കബറിടത്തില്‍ എത്തിയത്. കബറിടത്തില്‍ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ച തോമസ് ചാഴികാടൻ, 1991 മുതലുള്ള തിരഞ്ഞെടുപ്പ് ഓർമ്മകള്‍ പങ്കുവച്ചു.
കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പിലും കെ എം മാണിയാണ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.ഇത്തവണ ലോക്സഭയിലേക്ക് പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ കേരള കോൺഗ്രസ് എമ്മിനെ നേരത്തെ അംഗീകരിച്ചതിനാൽ രണ്ടില ചിഹ്നം അവർക്കാണ്. സ്വതന്ത്ര ചിഹ്നം മാത്രമേ ജോസഫ് ഗ്രൂപ്പിന് ലഭിക്കൂ. അങ്ങനെയാണ് ചെണ്ട തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റു സ്വതന്ത്ര സ്ഥാനാർത്ഥികൾ ചെണ്ടയ്ക്ക് അവകാശം ഉന്നയിച്ചതോടെ ട്രാക്ടർ ഓടിക്കുന്ന കർഷകന്റെ ചിഹ്നം തെരഞ്ഞെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ചിഹ്നം ലഭിക്കുമെന്ന് ഉറപ്പില്ല.
മാണി ഗ്രൂപ്പ് മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തി ഈ ചിഹ്നം ആവശ്യപ്പെട്ടാൽ പിന്നെ നറുക്കെടുപ്പ് വേണ്ടിവരും. തോമസ് ചാഴികാടനായി രണ്ടില ചിഹ്നം വരച്ചു ചുവരെഴുത്ത് തുടങ്ങിയപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം ആകാത്തതിനാൽ മതിലുകൾ ബുക്ക് ചെയ്യാനേ ജോസഫ് ഗ്രൂപ്പിന് കഴിഞ്ഞുള്ളൂ.
സ്ഥാനാർത്ഥിയായാലും ചിഹ്നം വരയ്ക്കാതെ ഒഴിച്ചിടണം. സ്ഥാനാർത്ഥി ലിസ്റ്റ് ആയാൽ മാത്രമേ സ്വതന്ത്രചിഹ്നം അനുവദിക്കു. സ്ഥാനര്‍ത്തിയെ പ്രഖ്യാപിച്ചതിനാല്‍ ഇനിയും ചിഹ്നത്തിനായുള്ള കാത്തിരിപ്പാണ്. സ്വതന്ത്രനായതിനാൽ ബാലറ്റ് പേപ്പറിൽ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിക്ക് താഴെയെ പേരു വരു എന്നതും ജോസഫ് ഗ്രൂപ്പിന് തിരിച്ചടിയാണ്.