ന്യൂഡല്‍ഹി:കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനി തന്നെ കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെ മക്കളുടെ മരണത്തിന് കാരണം കോവിഷീല്‍ഡ് വാക്സിനാണെന്ന ആരോപണവുമായി ഇന്ത്യൻ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍.Two Indian families are about to file a case against Serum Institute
ഇന്ത്യയില്‍ ഉപയോഗിച്ച കോവിഷീല്‍ഡിന്റെ നിർമാതാക്കളായ ആസ്ട്രസെനിക്ക വാക്സിൻ അപൂർവമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് വാക്സിന്റെ ഇന്ത്യയിലെ വിതരണക്കാരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ഇവർ കേസ് നല്‍കാൻ ഒരുങ്ങുന്നത്.
ആസ്ട്രസെനിക്കയുടെ നിലപാട് തങ്ങള്‍ക്ക് നീതികിട്ടാൻ സഹായകമാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് ശേഷമാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ച് ആണ് മാതാപിതാക്കള്‍ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത്.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയുമായി ചേർന്ന തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്സിൻ മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ഉപയോഗം മൂലം ചിലർക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥ അപൂർവമായി ഉണ്ടായിട്ടുണ്ടെന്നും ആസ്ട്രസെനിക്ക സമ്മതിച്ചത്.
ആളുകളിലെ പ്ലേറ്റ്ലെറ്റ് എണ്ണം കുറയാനും വാക്സിൻ കാരണമായേക്കാമെന്ന് ആസ്ട്രസെനിക്ക വ്യക്തമാക്കിയിരുന്നു. 2021 ഏപ്രിലില്‍ വാക്സിൻ സ്വീകരിച്ചതിന് ശേഷം തലച്ചോറിന് ഗുരുതര തകരാർ സംഭവിച്ച ജെയിംസ് സ്കോട്ടാണ് ആസ്ട്ര സെനിക്കക്കെതിരെ കേസ് നല്‍കിയത്.
ഇതിന് പിന്നാലെയാണ് റിതികയെന്ന പെണ്‍കുട്ടിയുടെ മരണത്തിന് കാരണം വാക്സിനാണെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്. പ്ലസ് ടു പഠനം പൂർത്തിയാക്കി ആർക്കിടെക്ചർ കോഴ്സിന് ചേരാനിരിക്കെ 2021ലാണ് റിതിക മരിച്ചത്.
വാക്സിൻ സ്വീകരിച്ച് ഒരാഴ്ച കഴിഞ്ഞതിന് പിന്നാലെ റിതികക്ക് പനിയും ശർദ്ദിയും ഉണ്ടാവുകയായിരുന്നു. എം.ആർ.ഐ സ്കാനിങ്ങില്‍ റിതികയുടെ തലച്ചോറില്‍ പലയിടത്തും രക്തം കട്ടപിടിച്ചതായി കണ്ടെത്തി.
അന്ന് മരണകാരണമെന്താണെന്ന് റിതികയുടെ രക്ഷിതാക്കള്‍ക്ക് മനസിലായിരുന്നില്ല. തുടർന്ന് ഇവർ റിതികയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വിവരാവകാശ അപേക്ഷ നല്‍കി.
വാക്സിൻ പോലുള്ള വസ്തു ഉപയോഗിച്ചതിനെ തുടർന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് റിതികയുടെ മരണകാരണമെന്ന മറുപടിയാണ് ആരോഗ്യമന്ത്രാലയം നല്‍കിയത്.
സമാനമായ അവസ്ഥ തന്നെയാണ് കാരുണ്യ എന്ന പെണ്‍കുട്ടിക്കും നേരിടേണ്ടി വന്നത്. 2021ല്‍ വാക്സിൻ സ്വീകരിച്ച് ഒരു മാസത്തിന് ശേഷമാണ് കാരുണ്യ മരിച്ചത്. എന്നാല്‍, വാക്സിനാണ് കാരുണ്യയുടെ മരണകാരണമെന്ന് തെളിയിക്കാൻ തെളിവുകളില്ലെന്നായിരുന്നു മരണം സംബന്ധിച്ച് പരിശോധന നടത്തിയ സമിതിയുടെ കണ്ടെത്തല്‍.
ആസ്ട്ര സെനിക്കയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാരുണ്യയുടെ പിതാവ് വേണുഗോപാലും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.