തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരും. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പില്ല.heavy rain in kerala news
ഏഴ് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളികളിലാണ് ഓറഞ്ച് അലര്‍ട്ട് . മറ്റ് ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.
അതേസമയം കാലവർഷം എത്തും മുൻപേ അതിതീവ്ര മഴ വ്യാപകമായതോടെ കൊച്ചി നഗരം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി.
വടക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴി തെക്കൻ തീരത്തേക്കു മാറിയതും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദവും ശക്തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിനു കാരണം. ന്യൂനമർദം രണ്ട് ദിവസത്തിനകം തീവ്രമാകും. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്. കുറഞ്ഞ സമയത്തിനിടെ പെയ്യുന്ന അതിതീവ്ര മഴ, ദേശീയപാത ഉള്‍പ്പെടെ വികസനപദ്ധതികളുടെ നിർമ്മാണം പൂർത്തിയാകാത്ത സ്ഥലങ്ങളില്‍ ഗതാഗതവും ജനജീവിതവും ദുസ്സഹമാക്കി.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. നാല് കൺട്രോൾ റൂമുകൾ ജില്ലയിൽ തുറന്നു. തൃശ്ശൂരിലും അതിശക്തമായ ഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.
കനത്ത മഴയിൽ കോഴിക്കോട് പന്തീരാങ്കാവ് കൊടൽ നടക്കാവ് ദേശീയപാത സർവീസ് റോഡ് തകർന്നു. ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. സുരേഷ് എന്ന തൊഴിലാളി താമസിക്കുന്ന ലയത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. ആർക്കും പരിക്കില്ല.
കൊച്ചിയിൽ വീണ്ടും കനത്ത മഴ തുടരുകയാണ്. വിവിധ റോഡുകളിൽ വെള്ളം കയറി തുടങ്ങി. കലൂർ ആസാദ് റോഡിൽ വെള്ളക്കെട്ട് ഉണ്ട്.